താൻ ബിഗ് ബോസിലൂടെ വളർന്നുവന്നയാളല്ലെന്ന് നടിയും ഗായികയുമായ മനീഷ. ആർട്ടിസ്റ്റായ മനീഷയെയാണ് ബിഗ് ബോസിൽ കൊണ്ടുവന്നത്. സോഷ്യൽ മീഡിയയിലും കലാമേഖലയിലും വേർതിരിവുകളുണ്ടെന്നും സത്യസന്ധരായിട്ടുള്ളവർക്ക് ന്യായമായി ഒന്നും കിട്ടുന്നില്ലെന്നും അവർ വ്യക്തമാക്കി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മനീഷ.
'എനിക്കിത്ര പ്രതിഫലം വേണമെന്ന് ഞാൻ ഷോയുടെ അണിയറ പ്രവർത്തകരോട് പറഞ്ഞിരുന്നു. അയ്യോ അത്ര കിട്ടില്ലെന്ന് അവർ പറഞ്ഞു. മറ്റുള്ളവർക്ക് എത്ര കിട്ടുന്നുണ്ടെന്ന് ആ സമയത്ത് എനിക്കറിഞ്ഞുകൂട. പുറത്തിറങ്ങിക്കഴിഞ്ഞപ്പോഴാണ് അവർക്ക് ഇത്ര കൊടുത്തു, എനിക്ക് അത്ര തന്നില്ലെന്ന് മനസിലായത്. എൻഡമോൾ ഷൈനിന് പ്രതിഫലവുമായി ഒരു ബന്ധവുമില്ല. സെലക്ട് ചെയ്യുന്ന കാര്യത്തിൽ, അവരാണ് ഇതിന്റെ നിർമാതാക്കൾ അപ്പോൾ അറിയായിരിക്കും.
മറ്റുള്ളവരുടെ അത്രയും എനിക്ക് തരാത്തത് മോശമായിപ്പോയെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. എന്തിനാണ് ഞാൻ പറയുന്നത്. അവർക്കെന്താ ബോധമില്ലേ. ഈ പറഞ്ഞ ആൾക്കാർ സീനിയോരിറ്റിയുടെ വർത്തമാനം പറഞ്ഞുകൊണ്ട് നടക്കുന്നവരാണല്ലോ. അവർക്കറിഞ്ഞൂടേ ആർട്ടിസ്റ്റിന്റെ വാല്യൂ. എക്സ്പീരിയൻസിന്റെ വാല്യൂ ഒക്കെ അവർക്കറിയാവുന്ന കാര്യമല്ലേ. കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്നുണ്ടെങ്കിലും, ഏത് നേരവും കരഞ്ഞുകൊണ്ടിരിക്കാൻ പറ്റില്ലല്ലോ. ജീവിതത്തിൽ വേറെയും ഒരുപാട് കാര്യങ്ങളുണ്ട്,- ' മനീഷ പറഞ്ഞു.
അഖിൽ മാരാർ ഉദ്ദേശിച്ചത് ആരെയാണ്, എന്താണ് എന്ന് കൃത്യമായി പറയാത്തിടത്തോളം കാലം അടുത്ത സീസൺ വരുമ്പോഴും ഇതൊരു കളങ്കമായി കിടക്കില്ലേയെന്നും ഷോയിൽ പങ്കെടുക്കുന്നവർക്ക് നെഗറ്റീവ് ഇമേജ് ആയിരിക്കില്ലേയെന്ന അവതാരകന്റെ ചോദ്യത്തോടും അവർ പ്രതികരിച്ചു.
'അത് ഓരോരുത്തരുടെ ചോയിസാണ്. നടി എന്ന പേര് എനിക്ക് വേണമോ വേണ്ടയോ എന്നത് എന്റെ തീരുമാനമാണ്. മോശമായിട്ടുള്ള മേഖലയാണെന്ന് എനിക്ക് തോന്നിയാൽ അത് വേണ്ടെന്ന് ഞാൻ വയ്ക്കണം. ഞാൻ അവിടുന്ന് പങ്ക് പറ്റുകയും, എന്നിട്ട് ആ കുറ്റബോധം കൊണ്ട് നടക്കുകയും ചെയ്യുന്നതിൽ അർത്ഥമില്ലല്ലോ. രണ്ടിൽ ഒന്ന് നമ്മൾ തീരുമാനിക്കണം. തീരുമാനങ്ങൾ സ്‌ട്രോംഗ് ആകണം.
എന്റെയടുത്ത് പലരും എപ്പോഴും ചോദിക്കാറുണ്ട്. നായിക എന്ന നിലയിലും നടിയെന്ന നിലയിലും അറിയപ്പെടുന്ന ഒരു വ്യക്തിയാണ് നിങ്ങൾ, നടിയെന്ന നിലയിൽ എങ്ങനെയാണ് മറ്റുള്ളവർ കാണുന്നതെന്നാണ് ചോദ്യം. എനിക്ക് പറയാനുള്ളത് ഒറ്റക്കാര്യമാണ്. നടിയാണെങ്കിലും നായികയാണെങ്കിലും ഞാൻ ഞാൻ തന്നെയാണ്. അവിടെ എന്റെ ബേസിക് നേച്ചർ ഉണ്ട്. അവിടെ ഞാൻ തെറ്റ് ചെയ്യുന്നില്ലാ എന്നുണ്ടെങ്കിൽ എനിക്ക് ഭയക്കേണ്ട ആവശ്യമില്ല. പിന്നെ വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ. തെറ്റ് ചെയ്യാത്ത മനുഷ്യരുണ്ടോ. എല്ലാവർക്കും തെറ്റ് സംഭവിക്കും. ആ തെറ്റ് വേറൊരാളുടെ ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ മാത്രമേ നമ്മൾ ടെൻഷനടിക്കേണ്ടൂ. അതല്ലാത്തിടത്തോളം നിന്റെ സന്തോഷം വേറൊരാളെ ബാധിക്കുന്നില്ലെങ്കിൽ നീ സന്തോഷിക്കുന്നതിന് എന്താ തെറ്റ്. നീ അങ്ങനെയല്ലേ, ഇങ്ങനെയല്ലേ എന്ന് എന്റെയടുത്താരും പറയാൻ വരണ്ട. ഇത്രയും കാലം പറഞ്ഞ്, സങ്കടപ്പെട്ട് ഞാൻ ഇരുന്നിട്ടുണ്ട്. ഇനിയാരും എന്നെ അനലൈസ് ചെയ്യാൻ വരണ്ട,'- അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |